ദ ഫ്രണ്ട്ലൈന്‍: കൊറിയന്‍ യുദ്ധമുന്നണിയില്‍ നിന്നും ചില സെല്ലുലോയിഡ് കാഴ്ചകള്‍
കൊറിയന്‍ വിഭജനം നല്‍കിയ മായാത്ത മുറിപ്പാടുകള്‍, ഇരുപതുലക്ഷം ജീവന്‍ അപഹരിച്ച യുദ്ധം, ഇന്നും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍. ഈ വിഷയങ്ങള്‍ എന്നും കൊറിയന്‍ സിനിമകള്‍ക്ക് ഇതിവൃത്തം ഒരുക്കിയിട്ടുണ്ട്. സങ്കുചിതമായ ദേശീയത ഇല്ലാത്ത ഒരു യുദ്ധസിനിമ നമുക്ക് ഇന്നും അന്യമായിരിക്കുമ്പോള്‍, കൊറിയന്‍ സിനിമ യുദ്ധത്തിന്റെ കഥകള്‍ "ഫില്‍ടറുകള്‍" ഇല്ലാതെ വളരെ ധീരമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. "നോര്‍ത്ത് കൊറിയന്‍ പാര്‍ടിസാന്‍ ഇന്‍ സൌത്ത് കൊറിയ"(North Korean Partisan in South Korea), "ജോയിന്റ് സെക്യൂരിറ്റി ഏരിയ"(Joint Security Area - JSA), "വെല്‍കം ടു ഡോംഗ്‌മക് ഗോള്‍"(Welcome to Dongmakgol) എന്നീ സിനിമകള്‍ ഇവയ്ക്കു ഉദാഹരണങ്ങളാണ്. യുദ്ധത്തിന്റെ കെടുതികള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ശത്രുപക്ഷത്തെ മനുഷ്യത്വപരമായി ചിത്രീകരിക്കാന്‍ ഇവക്കു കഴിഞ്ഞിട്ടുണ്ട്. ഇതിനപ്പുറം സ്വന്തം ദേശത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനും ഇവ മടിക്കാറില്ല. ഇത്തരത്തില്ലുള്ള ഒരു സൌത്ത് കൊറിയന്‍ സിനിമയാണ് "ദ ഫ്രണ്ട്ലൈന്‍"(The frontline).
യുദ്ധവും കലയും തമ്മില്‍ എന്നും കലഹത്തിലാണ്. മനുഷ്യമന:സാക്ഷിയുടെ രണ്ടു വ്യത്യസ്തവശങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. കല സൃഷ്ടിയുടെയും ഭാവനയുടെയും ഉദാത്തമായ ഒത്തുചേരലെങ്കില്‍ യുദ്ധം സംഹാരത്തിന്റെയും വിനാശത്തിന്റെയും കളിയരങ്ങാകുന്നു. അതുകൊണ്ട് തന്നെ ഇവയ്ക്ക് ഒരിക്കലും സന്ധിചെയ്യാന്‍ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. യുദ്ധത്തെ പ്രവചിക്കുവാനും, അതിന്റെ വിനാശത്തെ ഓര്‍മപ്പെടുത്തുവാനും കല എന്നും മുന്നിലായിരുന്നു. ഇതിനു വിപരീതമായി ഇവ തമ്മില്‍ ഇണചേരുകയാണെങ്കില്‍ വിനാശത്തിന്റെ കറുത്ത ദിനങ്ങള്‍ ദൂരെ അല്ലെന്നു നമ്മുക്ക് മനസ്സിലാക്കാം. ചരിത്രത്തില്‍ ഈ ഇണ ചേരലിന്റെ കറുത്ത അദ്ധ്യായങ്ങള്‍ നിരവധിയാണ്. 1935ല്‍ നാസി ജെര്‍മനിയില്‍ ഫാഷിസത്തെ വാഴ്ത്തിക്കൊണ്ടു ലെനി റീഫന്‍സ്ടാല്‍(Leni Riefenstahl) നിര്‍മ്മിച്ച "ട്രിംഫ് ഒഫ് വില്‍"(Triumph of Will) വരുവാന്‍ പോകുന്ന രണ്ടാം ലോകമഹായുദ്ധത്തിനു ഉണര്‍ത്തുപാട്ടായിരുന്നു. എന്നാല്‍ ചാര്‍ളീ ചാപ്ലിന്റെ "ദി ഗ്രേറ്റ് ഡിക്ടേറ്റര്‍"(The Great Dictator) ആകട്ടെ വരുവാന്‍ പോക്കുന്ന വിനാശത്തെ ചെറുക്കുവാന്‍ ലോകജനതയെ ആഹ്വാനം ചെയ്തു. സിനിമയെ എന്നും ഒരു കലയായി കാണുവാനാണ് എനിക്കിഷ്ടം. എങ്കില്‍ യുദ്ധത്തെ ചെറുക്കേണ്ട ബാധ്യതയും സിനിമ എന്ന കലയ്ക്ക് ഉണ്ട്.
എന്നാല്‍ സിനിമ മറ്റു കലകളെ പോലെയല്ല. അതൊരു മാസ് മീഡിയ കൂടിയാണ്. ഒരു ജനതയുടെ ബോധതലത്തെ സ്വാധീനിക്കുവാനും നിര്‍മ്മിക്കുവാനും മാറ്റി എഴുതാനും അതിനു കഴിയും. മറ്റു കലകളില്‍ നിന്നും വ്യത്യസ്തമായി സിനിമ അതിന്റെ ഉത്ഭവകാലം മുതല്‍ തന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി നേരിട്ട് സംവദിച്ചിരുന്നു. ഒരു ജനതയുടെ സ്വപ്നങ്ങളെ പ്രതിനിധീകരിക്കാനും രൂപപെടുത്തിയെടുക്കുവാനും ഉള്ള സിനിമയുടെ കഴിവിനെ രാഷ്ട്രീയ-സാമൂഹികശക്തികളും ഭരണകൂടങ്ങളും ഉപയോഗപെടുത്തി വരുന്നു. സംഘര്‍ഷങ്ങളെ സൃഷ്ടിക്കാനും സംഹരിക്കുവാനും കഴിയുന്ന ശക്തിയേറിയ രാഷ്ട്രീയ ആയുധം ആയി മാറാന്‍ സിനിമക്കു കഴിഞ്ഞിട്ടുണ്ട്. "ദ ബെര്‍ത്ത് ഒഫ് എ നേഷന്‍"(The Birth of a Nation)(1915) എന്ന ഗ്രിഫിത്തിന്റെ സിനിമ തന്നെ അതിനു നല്ലൊരു ഉദാഹരണമാണ്. സിനിമയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്ന ഈ സിനിമയില്‍ അമേരിക്കയിലെ കറുത്ത വംശജരെ അത്യന്തം നിന്ദാവാഹമായിട്ടായിരുന്നു ചിത്രീകരിച്ചത്. അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പുതുതായി പ്രവേശനം ലഭിച്ച കറുത്ത വംശജര്‍ സഭയില്‍ ഇരുന്നു മദ്യപാനം ചെയ്യുന്നതായും സംസ്കാരം ഇല്ലാതെ പെരുമാറുന്നതായും ചിത്രീകരിച്ച ഈ സിനിമ വംശവിദ്വേഷത്തിന്റെ ശക്തമായ വക്താക്കളായ കെ കെ കെ(Ku Klux Klan) സംഘടനകളെ ദേശസ്നേഹികളായും ധീരരായ പോരാളികളായും ചിത്രീകരിച്ചു. ഈ സിനിമയുടെ റിലീസോടു കൂടി കെ കെ കെയുടെ അംഗസംഖ്യ പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. കറുത്ത വംശജരോടുള്ള വിവേചനവും ആക്രമണവും തീവ്രമായി. സിനിമ ഇങ്ങനെ ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അടിച്ചമര്‍ത്തുന്നവന്റെ കൈയിലെ ആയുധമായപ്പോള്‍ മറ്റൊരു വേളയില്‍ ഇതിനു വ്യത്യസ്തമായി അടിച്ചമര്‍ത്തപ്പെട്ടവന്റെ വിലാപമായും ആക്രോശമായും തീര്‍ന്നിട്ടുണ്ട്. ഐസന്‍സ്റ്റീന്‍(Eisenstein) സംവിധാനം ചെയ്ത "ബാറ്റില്‍ഷിപ് പോടെംകീന്‍"(Battleship Potemkin)(1925), "സ്ട്രൈക്"(Strike)(1925), പുടോവ്കിന്‍ സംവിധാനം ചെയ്ത "മദര്‍"(Mother)(1926) തുടങ്ങിയ സിനിമകള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ യാതനകളുടെയും ചെറുത്തുനില്‍പ്പിന്റെയും കഥകള്‍ പറയുന്നു. ഇങ്ങനെ സിനിമയെന്ന കല ശക്തമായ രാഷ്ട്രീയ ആയുധമായി മാറുന്നത് ചരിത്രത്തിലെങ്ങും നമുക്ക് കാണുവാന്‍ കഴിയും. ഒരു രാഷ്ട്രീയ ആയുധം എന്ന നിലയില്‍ യുദ്ധങ്ങളെ ആഘോഷിക്കുവാനും വെറുക്കുവാനും അതിനു കഴിയും. യുദ്ധത്തിന്റെ ഭീകരതയുടെ ഓര്‍മപ്പെടുത്തലുകളാണ്, അതിന്റെ അര്‍ത്ഥശൂന്യത വെളിപെടുത്തലാണ് നല്ല സിനിമകള്‍ പലപ്പോഴും ചെയ്തു പോന്നിട്ടുള്ളത്, ചെയ്യേണ്ടത്. 2011-ല്‍ പുറത്തിറങ്ങിയ "ദ ഫ്രണ്ട് ലൈന്‍" ഈ കര്‍ത്തവ്യം വളരെ ഫലപ്രദമായി നിര്‍വഹിക്കുന്നു.
Poster of Griffith's movie "Birth of a nation".
(Image credit: Wikipedia).
|
സിനിമയുടെ കഥ ഇങ്ങനെ - ഉത്തരദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിക്കാറായി. എങ്കിലും അതിര്‍ത്തിയിലുള്ള ഒരു കുന്നിനു(അയ്രോക് കുന്ന്) വേണ്ടിയുള്ള യുദ്ധം തുടര്‍ന്ന് കൊണ്ടേയിരുന്നു. മുപ്പതില്‍ കൂടുതല്‍ തവണ ഈ കുന്ന് ഇരുരാജ്യങ്ങള്‍ മാറി മാറി കീഴടക്കി. വെടിനിര്‍ത്തല്‍ ഉടമ്പടി നിലവില്‍ വരുന്നത് വരെ ഈ മരണക്കളി തുടര്‍ന്ന് കൊണ്ടേയിരിക്കും. ഈ യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോള്‍ സ്വന്തം സൈനികരാല്‍ കൊല്ലപെട്ട സൌത്ത് കൊറിയന്‍ കമാണ്ടരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനും സൈന്യത്തില്‍ ഉണ്ടെന്നു സംശയിക്കുന്ന നോര്‍ത്ത് കൊറിയന്‍ ചാരനെ കണ്ടെത്താനും വേണ്ടി ലെഫ്‌റ്റനന്റ് ആയ കാന്‍ഗ് യൂന്‍-പ്യോ നിയമിക്കപെടുന്നു. യുദ്ധമുന്നണിയില്‍ നിന്നും നോര്‍ത്ത് കൊറിയന്‍ പട്ടാളക്കാരുടെ കത്തുകള്‍ അവരുടെ ബന്ധുക്കളുടെ പേരില്‍ ഏതോ സൌത്ത് കൊറിയന്‍ പട്ടാളക്കാരന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഒരു ചാരനായിരിക്കും ചെയ്തിരിക്കുന്നതെന്ന് സൌത്ത് കൊറിയന്‍ സൈന്യനേതൃത്വത്തിനു സംശയം ജനിച്ചിട്ടുണ്ട്. ഇതേ ചാരന്‍ തന്നെയായിരിക്കും സൌത്ത് കൊറിയന്‍ കമാണ്ടരുടെ കൊലപാതകത്തിന് പിന്നിലെന്നും അവര്‍ ഊഹിക്കുന്നു. അന്വേഷണത്തിനായി എത്തുന്ന ലെഫ്‌റ്റനന്റ് കാന്‍ഗ് യൂന്‍-പ്യോ കാണുന്നത് മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി ചേതനയറ്റ ഒരു സംഘത്തെയാണ് . നോര്‍ത്ത് കൊറിയന്‍ ചാരനെ തേടിയുള്ള അയാളുടെ അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ആണ്. ഓരോതവണയും അയ്രോക് കുന്നില്‍ നിന്നും പിന്മാറേണ്ടി വരുമ്പോള്‍ ഒരു കൂട്ടം പട്ടാളക്കാര്‍(ഇരു രാജ്യങ്ങളുടെയും) ശത്രു സൈന്യത്തിലെ പട്ടാളക്കാര്‍ക്ക് വേണ്ടി ചില സമ്മാനങ്ങള്‍ ഒരു പ്രത്യേക സ്ഥലത്ത് കുഴിച്ചിടാറുണ്ട്. ഇങ്ങനെ കിട്ടിയ കത്തുകളാണ് പോസ്റ്റ് ചെയ്യപെട്ടത്. എന്നാല്‍ ഈ പരസ്പരധാരണ അവരുടെ യുദ്ധത്തില്‍ മാറ്റം വരുത്തുന്നില്ല. അവര്‍ പരസ്പരം കൊന്നു കൊണ്ടും ഉപഹാരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. ക്രമേണ ലെഫ്‌റ്റനന്റ് കാന്‍ഗ് യൂന്‍-പ്യോവും ഈ ചടങ്ങുകളില്‍ ഭാഗമാകുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള കൊലപാതകങ്ങള്‍ ആണല്ലോ യുദ്ധങ്ങളില്‍ നടക്കുന്നത്. ഇവിടെ ശത്രുമിത്ര വ്യത്യാസം ഇല്ല. തെറ്റായ സൈനികതിരുമാനങ്ങള്‍ എടുക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനും സഹപ്രവര്‍ത്തകരും ജീവന് ഭീഷണിയാണ്. കമാണ്ടരുടെ കൊലപാതകത്തിനും പിന്നില്‍ ഇതേ കാരണം തന്നെയായിരുന്നു.
ഈ സിനിമയിലെ ഒരു വൈകാരികരംഗം ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല. യുദ്ധത്തില്‍ കൈ അറ്റുപോയ ഒരു കൊച്ചു പെണ്‍ക്കുട്ടി പട്ടാളക്കാരനോട് നിഷ്കളങ്കമായി ചോദിക്കുന്നു - "ഞാന്‍ വലുതാവുമ്പോള്‍ എന്റെ കൈയും വളരും അല്ലെ?". വൈകാരികരംഗങ്ങളുടെ ചിത്രീകരണത്തിലും "ദ ഫ്രണ്ട്ലൈന്‍" നേരത്തെ പറഞ്ഞ കൊറിയന്‍ യുദ്ധസിനിമകളില്‍ നിന്നും വ്യത്യസ്തതപുലര്‍ത്തുന്നു. "ജോയിന്റ് സെക്യൂരിറ്റി ഏരിയ", "വെല്‍കം ടു ഡോംഗ്‌മക് ഗോള്‍" എന്നീ സിനിമകള്‍ പലപ്പോഴും അതിഭാവുകത്വത്തിലേക്ക് വഴുതി പോയിട്ടുണ്ട്. എന്നാല്‍ "ദ ഫ്രണ്ട്ലൈന്‍" ഈ ഒരു അബദ്ധത്തിലേക്കു ചെന്നു ചാടുന്നില്ല.
അതിക്രുരമായ യുദ്ധത്തിനിടയിലും, പട്ടാളക്കാര്‍ക്ക് മനുഷ്യത്വം കാത്തു സൂക്ഷിക്കാം എന്ന സ്വപ്നം പല യുദ്ധസിനിമകളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. യുദ്ധത്തിനു മനുഷ്യനിലെ നന്മയെ കെടുത്താന്‍ കഴിയില്ല എന്ന സൂചന നമ്മുക്കിവയില്‍ വായിച്ചെടുക്കാം. എന്നാല്‍ "ദ ഫ്രണ്ട് ലൈന്" അത്തരത്തിലുള്ള വ്യാമോഹങ്ങള്‍ ഒന്നുമില്ല. ഈ സിനിമയില്‍ ആദിമദ്ധ്യാന്തം യുദ്ധത്തിന്റെ ഭീകരത നിറഞ്ഞു നില്‍ക്കുന്നു. വ്യക്തികളുടെ നന്മകളെല്ലാം യുദ്ധത്തിന്റെ ചൂടില്‍ അപ്രസക്തമായി പോകുന്നത് നമുക്കിവിടെ കാണാം. യുദ്ധത്തെ മുന്നോട്ടു നയിക്കുന്നത് ധീരത അല്ല മറിച്ചു നിലനില്‍പ്പിനായുള്ള അന്ധമായ പോരാട്ടമാണ്. നിലനില്‍ക്കണമെങ്കില്‍ കൊല്ലണം. അല്ലെങ്കില്‍ നിങ്ങള്‍ കൊല്ലപെടും. കൊല്ലുക, അത് ചിലപ്പോള്‍ ശത്രു ആയിരിക്കാം അല്ലെങ്കില്‍ സ്വന്തം കൂട്ടുകാരനായിരിക്കാം. രക്ഷപെടാന്‍ വേറെ വഴികളില്ല. യുദ്ധത്തിനു ശരിതെറ്റുകള്‍ ഇല്ല. നായകന്മാരും വില്ലന്മാരും ഇല്ല. മരണവും ജീവിതവും തമ്മിലുള്ള കിടമത്സരം മാത്രം. യുദ്ധത്തിന്റെ ക്രൂരമായ ഈ സത്യം ഈ സിനിമ അടിവരയിട്ടു പറയുന്നു.
2011 ഇല്‍ പുറത്തിറങ്ങിയ ഈ സിനിമ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. കൊറിയയിലെ പ്രശസ്തമായ ഗ്രാന്‍ഡ് ബെല്‍ അവാര്‍ഡ് നേടിയ ഈ സിനിമ കൊറിയയില്‍ നിന്നും മികച്ച അന്യഭാഷാചിത്രത്തിന് വേണ്ടി ഓസ്കാറിലേക്ക് നാമനിര്‍ദേശം ചെയ്യപെട്ടു. മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനായ കിം കി-ദുകിനു(Kim Ki-duk) കീഴില്‍ വളരെ നാള്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജാങ്ങ് ഹുന്‍(Jang Hun) ആണ് ഈ സിനിമയുടെ സംവിധായകന്‍. ഇദ്ദേഹത്തിന്റെ "സീക്രട് റീയുണിയന്‍" (Secret Reunion), "റഫ് കട്"(Rough Cut) എന്നീ സിനിമകള്‍ കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ "സീക്രട് റീയുണിയന്‍" ഒരു മികച്ച "സസ്പെന്‍സ് ത്രില്ലര്‍" ആണ്. ഒരു നോര്‍ത്ത് കൊറിയന്‍ ഘാതകന്റെ കഥ പറയുന്ന "സീക്രട് റീയുണിയന്‍" ബോക്സ് ഓഫീസില്‍ ഒരു വമ്പന്‍ ഹിറ്റ് ആയിരുന്നു. കൊറിയന്‍ സിനിമയുടെ ഒരു ഭാവി വാഗ്ദാനമായിട്ടാണ് ജാങ്ങ് ഹുനിനെ നിരൂപകര്‍ കണക്കാക്കുന്നത്.
Interesting Observations!
അതിക്രുരമായ യുദ്ധത്തിനിടയിലും, പട്ടാളക്കാര്‍ക്ക് മനുഷ്യത്വം കാത്തു സൂക്ഷിക്കാം എന്ന സ്വപ്നം പല യുദ്ധസിനിമകളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്.
Your observation seems very interesting and is true in most cases. Most Hollywood war movies seem to always justify the Western political ideology. And in most cases, it is only the western soldiers who ve humanity and the enemy soldiers are always evil!